2009, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

നാഴികള്‍



എന്റെ വീട്ടിലുണ്ട്
വാര്‍ധക്യം ബാധിച്ച
രണ്ടു നാഴികള്‍
വിചിത്ര ശീലങ്ങളുള്ള
കൊത്തുപണികളോട്
കൂടിയവ

നരച്ചു പോയെങ്കിലും
സ്നേഹപൂര്‍വ്വമായ
ശാസനയാല്‍
ജീവിതത്തെ ഇപ്പോഴും
അളക്കാനും ചെരിക്കാനും
കഴിവുള്ളവ

ക്രുത്യമായ ചില ആചാരങ്ങളും
നിര്‍ബന്ധബുദ്ധികളും
തിമിരത്തിനുള്ള
മരുന്നുപോലെ കാത്തു
സൂക്ഷിക്കുന്നവ

അളന്നളന്നൊന്നും
കൂട്ടിവെക്കാതെ
ക്ഷീണിച്ച വയറുകളിലേക്ക്
വേണ്ടപോലെ
വിളമ്പിയിരുന്നവ

പാടവും പത്തായവും
ഒഴിഞ്ഞ നാളുകളിലും
കുത്തരിയുടെ
മണത്തെ കുറിച്ചും
ചാമയുടെ സ്വാദിനെ
കുറിച്ചും
കാലും നീട്ടിയിരുന്ന്
മുറുക്കാന്‍ ചവച്ചവ

മലായിലേക്കും ബിലായിലേക്കും
നടയിറങ്ങി പോയ നേരത്ത്
ഒഴിഞ്ഞ ഭസ്മക്കുട്ടക്കും
തേഞ്ഞ ചാണക്കല്ലിനുമൊപ്പം
ആരൊക്കെയോ
ഉപേക്ഷിച്ചിട്ടു പോയവ……………

2009, ഓഗസ്റ്റ് 23, ഞായറാഴ്‌ച

കലം

ഈ കലം
ഉമിയിട്ടുരച്ചും കഞ്ഞിവെള്ളമൊഴിച്ചു
തിളപ്പിച്ചും അമ്മ മെരുക്കിയെടുത്തത്
ആരൊക്കെയോ തട്ടിയുടച്ചിട്ടും
വീണ്ടും കൂടിചേര്‍ന്നത്
ഇതിനുള്ളില്‍ വീട്
പുകയാളിചുവക്കുന്നുണ്ട്

വക്കത്ത് വിശപ്പിന്റെ
തേങ്ങലുകള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ട്
ഈ കലം ഉണ്ടാക്കിയ
കുന്വാരത്തിയിന്ന് ജീവിച്ചിരിപ്പില്ല
എന്നാല്‍ ഇതുണ്ടാക്കിയ മണ്ണ്
ഇപ്പോഴും ബാക്കി

ഇതിന്റെ കരിയിലാണ്
അമ്മ പതിവായി
കണ്ണെഴുതിയിരുന്നത്

ഇത് എന്റേതാകണമെന്ന്
ഞാനൊരിക്കലും ആശിച്ചതല്ല
ഭ്രാന്തമായ ഇതിന്റെ
നിറഭേദങ്ങളെ
ഭയന്നാണ്  ഞാന്‍
പുസ്തകങ്ങളിലേക്ക്
ഓടിയൊളിച്ചത്
എന്നിട്ടും ജീവിതത്തിന്റെ
ഒരു അത്യാവശ്യം പോലെ
ഇന്നത് എനിക്ക് തന്നെ വന്നുചേര്‍ന്നിരിക്കുന്നു!

people visited me