2009, ഡിസംബർ 18, വെള്ളിയാഴ്‌ച

തയ്യല്‍







മുറിയില്‍
തയ്യല്‍ മെഷീന്റെ തളര്‍ന്ന
ചുവടുകള്‍
ചുറ്റിനും കത്രിച്ചിട്ട കൈയ്യ്
കാല്, കഴുത്ത്.കീശക്കണ്ണുകള്‍
തിരിഞ്ഞു തീരുന്ന നൂല്‍മഴ
സൂചിമുന കോര്‍ക്കുന്ന
മാറിടത്തില്‍
കത്തിരിപ്പൂട്ടുകള്‍
കണ്ണിത്തുന്നലുകള്‍
പൂവുകള്‍, കണ്ണാടികള്‍
ലേസുകള്‍ പിടിപ്പിച്ച യൌവനം
കട്ടിത്തുണിയാല്‍ മുറിവുകള്‍
മറച്ച്
ഒരുങ്ങുന്നു
നഗരത്തിലെ ഇലക്ട്രിക്
കത്തിയെരിയലിലേക്ക്...............

published in Deshabimani on 2003.August..3

മണ്ണാത്തി




ആകാശത്തിലേക്ക്
കുത്തിയിറങ്ങുന്ന മരച്ചില്ലകള്‍
അലസമായ സ്വപ്നങ്ങളെ
കുടഞ്ഞെറിയുന്ന
സൂര്യന്‍
എന്നെയെന്തിനാണിവിടെ
കെട്ടിയിട്ടിരിക്കുന്നത്
കടലിനു കൊടുക്കാതെ
തേങ്ങും പുഴ

വീണ മുലകള്‍ വാരിക്കെട്ടി
ദാഹിച്ചു മരിക്കാറായ
പുഴയില്‍ അലക്കാനിറങ്ങിയ
മണ്ണാത്തി

തലയില്‍ മലവും മൂത്രവും
പേറ്റു രക്തത്തിന്റെ ചൂടും
ചൂരും

നിറം മങ്ങിയ പകലുകളെ
മുഴുവന്‍ അലക്കി വെളുപ്പിച്ചിട്ടും
രണ്ടറ്റവും
കൂട്ടിമുട്ടാത്ത പുഴ പോലെ
ജീവിതം

അടിച്ചടിച്ചു തിരുമ്മിയിട്ടും
പുഴയുടെ മുഖത്തു നിന്ന്
മായാത്ത കറുത്ത മറുകായ്
കടത്തു തോണി

കഴുത്തോളം വെയിലുള്ള
പുഴയില്‍ നിന്ന്
കറുകറുത്ത് കല്ലാകുന്നു
മണ്ണാത്തി!

people visited me